"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 246:
 
വിവ : ജി.ശങ്കരക്കുറുപ്പ്
 
*
എന്റെ ദാഹമൊടുങ്ങിയിട്ടില്ലിതേവരെ,
എന്റെയലച്ചിലും തിരച്ചിലും തീർന്നിട്ടില്ലിതേവരെ,
എത്ര വാക്കുകൾ നെയ്തു ഞാൻ,
എത്ര ഭാരങ്ങൾ പേറി ഞാൻ.
എന്താണെന്റെ കുറവെ-
ന്നിനിയും ചോദിച്ചിരിക്കണോ ഞാൻ?
പാടാത്ത പാട്ടിന്റെ വേദന കൊ-
ണ്ടിനിയുമെന്റെ വീണക്കമ്പികൾ പൊട്ടണോ?
*
എത്ര മാലകൾ ഞാൻ കൊരുത്തു,
പുലരിയിലെത്തിയ വിരുന്നുകാർക്കായി.
ഒടുവിൽ സന്ധ്യ മയങ്ങുമ്പോ-
ളോടിയെത്തിയ വിരുന്നുകാരീ,
കരിയിലകൾ പെറുക്കി വേണോ,
നിനക്കൊരു മാലയൊരുക്കാൻ?
 
*
മുല്ലവള്ളിയ്ക്കാനന്ദമിന്നതെന്നില്ല,
കന്നിമൊട്ടുകൾ തന്നിൽപ്പൊടിയ്ക്കുമ്പോൾ;
ആകാശം സ്വന്തം കൈപ്പടയിൽ
തനിക്കായൊരു കത്തയച്ചപോൽ.
 
 
*
രാത്രി കഴിഞ്ഞു.
പുക പിടിച്ച വിളക്കണച്ചുവയ്ക്കൂ.
കിഴക്കൻമാനത്തു മറ്റൊരു വിളക്കു തെളിയുമ്പോൾ
അന്യോന്യം മുഖം കാണുമാറാകട്ടെ,
ഒരേ വഴിയ്ക്കു പോകുന്നവർ.
 
*
തപിക്കുന്ന ഹൃദയമേ,
നീയിച്ചെയ്യുന്നതെന്താണോ?
വീണപൂക്കളെത്തേടുന്നുവോ,
മാനത്തെത്താരകൾക്കിടയിൽ?
 
*
മാനത്തൊരോടക്കുഴൽവിളി:
അജ്ഞാതത്തിൽ നിന്നൊരു ദൂതവാക്യം;
മൃഗങ്ങളതു കേൾക്കുന്നില്ല,
മനുഷ്യർക്കോ, രാഗമേതെന്ന സംശയം.
 
*
 
ആളിക്കത്തുമ്പോളഗ്നിയെന്നോടു കല്പ്പിച്ചു.
ചാരത്തുചെല്ലരുതു ഞാനെന്ന്.
ഇന്നതു കെട്ടണയുമ്പോൾ
ഞാൻ ഭയക്കുന്നതതിന്റെ ചാരത്തെ.
 
*
സ്വന്തം വാതിൽ കൊട്ടിയട-
ച്ചിരുട്ടത്തു കിടക്കുന്നു നിങ്ങൾ;
കണ്ണുകളൊന്നു തുറക്കൂ,
നിത്യവെളിച്ചം നിറയുന്ന ലോകത്തേ-
ക്കൊന്നു നോക്കൂ.
 
*
വിതയ്ക്കാനുത്സാഹിച്ചു
ഞാൻ,
കൊയ്യാനമാന്തിച്ചതും
ഞാൻ.
 
*
സ്വയമൊളിപ്പിക്കാൻ മിനക്കെട്ടു നിങ്ങൾ;
മനസ്സനുസരിച്ചില്ല നിങ്ങളെ.
അതു ചാടി പുറത്തുപോകുന്നു
നിങ്ങളൊന്നു കണ്ണു തുറക്കുമ്പോൾ.
 
*
 
ചൈത്രവീണയിൽ
വസന്തബഹാർ;
അതിന്റെയോളങ്ങൾ
തെന്നലിൽ.
 
 
*
ജീവിതത്തിന്റെ പ്രഹേളിക
മരണത്തിന്റെ കടങ്കഥയാവുന്നു;
പകലിന്റെ കലപില
നക്ഷത്രവെളിച്ചവും.
 
*
മുങ്ങിത്താഴാൻ
എടുത്തുചാടിയാൽ മതി,
കരപറ്റാൻ
നീന്തൽ തന്നെയറിയണം.
 
*
ഇരുകരകളന്യോന്യം ദാഹിക്കുമ്പോൾ
ആഴം കാണാത്ത വേദനയാ-
ണിടയിലൊരു കടൽ.
 
*
വസന്തം വന്നു കതകിൽ മുട്ടുമ്പോൾ
എന്റെ വീട്ടിലാരുമില്ല.
എന്റെ ഹൃദയമാരെയോ വിളിയ്ക്കുന്നു,
ആരെയെന്നെനിയ്ക്കറിയുന്നുമില്ല.
 
*
എത്രവേഗം പെയ്തൊഴിഞ്ഞു
കാർമേഘത്തിന്റെ വൻപ്രതാപം;
ഒളിഞ്ഞുനോക്കുകയാണതിപ്പോൾ
നാണിച്ചും പേടിച്ചുമൊരു കോണിൽ.
 
*
വസന്തത്തിന്റെ വിരുന്നിൽ
ക്ഷണിക്കാതെ കൊടുങ്കാറ്റെത്തുമ്പോൾ
തളിരിലകൾക്കു ചാഞ്ചാട്ടം,
പുതുമൊട്ടുകൾക്കു മന്ദഹാസം.
പഴുക്കിലകൾക്കാണുൾക്കിടിലം-
കാറ്റവയെ മോചിപ്പിക്കുമെന്നിരിക്കെ
എന്തിനതിനെ പേടിയ്ക്കാൻ?
 
*
എത്ര നാടുകളലഞ്ഞു ഞാൻ,
എത്ര കുന്നുകൾ കയറി ഞാൻ,
എത്ര കടലുകൾ തുഴഞ്ഞു ഞാൻ.
എന്നിട്ടുമെന്തേ വീട്ടിൽ നിന്നു ചുവടുകളകലെ
ഒരു നെല്ലോലയിലിറ്റുന്ന മഞ്ഞുതുള്ളിയെ
അടുത്തുചെന്നു നോക്കിനിന്നില്ല ഞാൻ?
 
*
ഹൃദയാകാശത്തിന്റെ ചക്രവാളത്തിൽ
ലോകം മടുത്ത സ്വപ്നപ്പക്ഷി
അതാ, പറന്നുപോകുന്നു.
 
*
ആകാശത്തുയർന്നുപറക്കുന്നു
എന്റെ കൈവിട്ട ചിന്തകൾ.
പിന്നെയവ കൂടണയുന്നു
എന്റെ പാട്ടിന്റെ ചില്ലകളിൽ.
 
*
അത്രയകലെയാണേതു മഴവില്ലിന്റെ വശ്യതയും.
എനിക്കു ഹിതം തൊട്ടരികിലെ മണ്ണിന്റെ ദാനങ്ങൾ:
ഒരു പൂമ്പാറ്റയുടെ ചിറകിൽ തേച്ച ചായങ്ങൾ.
 
*
കിട്ടിയതൊക്കെ വാരിക്കൂട്ടി
ജീവിതത്തിന്റെ കളി തുടരുന്നു.
കാലത്തിന്റെ തമാശക്കളിയിൽ
ഒക്കെയുമുടഞ്ഞും പോകുന്നു.
 
*
ഇറങ്ങിപ്പോയവനെ
മടക്കിവിളിയ്ക്കേണ്ട;
ഓർമ്മ വളരട്ടെ
കണ്ണീരിന്റെ നനവിൽ.
 
*
രാത്രിമഴയുടെ വിളയാട്ടം
തമാലമരച്ചില്ലകളിൽ;
‘ഉണരൂ, ഉണരൂ,’
കിളിക്കൂടുകളെ
തിടുക്കപ്പെടുത്തുകയാണവൻ.
 
*
നിഴലടഞ്ഞ ബകുലവനത്തിൽ
പ്രശാന്തമോഹനമൊരു ഗാനം,
എന്റെ കാൽച്ചുവടിന്റെ താളത്തിൽ.
 
*
സിതാറിന്റെ തന്ത്രികളിൽ
ധനാശിയുടെ വിധാനങ്ങൾ;
ഒരുവൾ സന്ധ്യ വാരിച്ചുറ്റി
നടന്നടുത്തുവരുമ്പോലെ.
 
വഴിയോരപ്പൂക്കളാണെന്റെ കുറിപ്പുകൾ;
വഴിനടക്കുന്നവർ ചിലരവയെ കാണും,
പിന്നെ മറന്നും പോകും.
*
 
 
നിശാശലഭത്തിനു കാലക്കണക്കു
കൊല്ലം കൊല്ലമായല്ല,
നിമിഷം നിമിഷമായിട്ടത്രേ.
അതിനാലതിനുണ്ടതിനു മതിയായ കാലവും.
*
 
 
നാം പറഞ്ഞുകൂട്ടിയ പകലുകളുടെ
പൊട്ടും പൊടിയും കൊത്തിയെടുത്തു
നിദ്രയുടെയിരുണ്ടയിടനാഴികളിൽ
കിളികൾ കൂട്ടിയ കൂടുകൾ,
കിനാവുകൾ.
*
 
 
വസന്തത്തിലെ തെമ്മാടിക്കാറ്റു തല്ലിക്കൊഴിക്കുന്നു
ഇനിയും വിടരാത്ത മൊട്ടുകൾ;
ഒരു നിമിഷത്തിന്റെ രസത്തിൽ
അവനോർമ്മയിലില്ല ഭാവിക്കനികൾ.
*
 
 
മരം കുനിഞ്ഞുനോക്കുന്നു
തന്റെയരുമത്തണലിനെ;
സ്വന്തമെങ്കിലുമതിനാവി-
ല്ലതിനെക്കൈയിലൊതുക്കാൻ.
*
 
 
ഉറങ്ങുന്ന മണ്ണിൽ നിന്നൊരു
പുളകോദ്ഗമം;
ഇലകൾക്കിടയിലൊരു
തെന്നലിന്റെ മർമ്മരം.
*
 
 
ഇരുണ്ടും മറുകര കാണാതെയുമൊരാഴക്കടൽ,
രാത്രി;
അതിനുമേലൊഴുകുന്ന ചിത്രക്കുമിള,
പകൽ.
*
 
 
ആരതിക്കാരാധകരിരച്ചെത്തുമ്പോൾ
അമ്പലമുറ്റത്തു കളിക്കുന്ന കുട്ടികൾക്കിടയിലേക്കു
ദേവന്റെ മനസ്സിറങ്ങിപ്പോകുന്നു.
*
 
 
നിന്റെ അരളിപ്പൂക്കൾക്കു നിറം വെള്ള,
എന്റേതിനു ചെമലയും;
വസന്തകാലപ്രണയികളുടെ നിശ്ശബ്ദനേത്രങ്ങൾ-
ഒരുമിച്ചു നടക്കുന്നവ,
അന്യോന്യമറിഞ്ഞും.
*
 
 
പരിധിയറ്റ തമസ്സേ,
താരാവലികൾ കൊളുത്തിവയ്ക്കൂ;
ഈ വിളക്കിന്റെ കാതരനാളത്തി-
നതിന്റെ ഭീതികളില്ലാതവട്ടെ!
*
 
 
നക്ഷത്രങ്ങൾ കൊളുത്തിവച്ചവൻ
നോക്കിനില്ക്കുന്നു,
മണ്ണിലൊന്നൊന്നായിത്തെളിയുന്ന
വിളക്കുകളെ.
*
 
 
കാട്ടുപച്ച നോക്കിനില്ക്കുന്നു
വാനനീലിമയെ;
അവയ്ക്കിടയിൽ നെടുവീർപ്പിടുന്നു
തെന്നലിന്റെ വിധുരത.
*
 
 
പൊടിമണ്ണിൽ വീണുകിടക്കുന്നു
കൊഴിഞ്ഞുപോയ തൂവലുകൾ;
അവ മറന്നുപോയിരിക്കുന്നു
മാനത്തു പറന്ന നാളുകൾ.
*
 
 
പൂഴിമണ്ണരിച്ചുപെറുക്കുകയാണു
മിന്നാമിന്നി;
അവൻ കാണുന്നതേയില്ല
നക്ഷത്രങ്ങളെ.
*
 
 
ദൈവം നമ്മുടെ പടിക്കൽ
ഭിക്ഷ യാചിച്ചെത്തുമ്പോൾ
നാമെത്ര സമ്പന്നരാണെന്നറിയും നാം.
*
 
 
എന്റെ നെഞ്ചിൽ ചിറകടിക്കുന്ന
പറവപ്പറ്റമാണെന്റെ പാട്ടുകൾ;
അവയുഴന്നുപറന്നുനടക്കുന്നതു
നിന്റെ ശബ്ദത്തിലൊരു കൂടു കൂട്ടാൻ.
*
 
 
അതാ പോകുന്നു!
ഒഴുകിയകലുന്നു!
അലസവേളകളിൽ
കടലാസ്സുവഞ്ചികളിൽ
ഞാൻ കേറ്റിവച്ച ഭാരങ്ങൾ.
*
 
 
മണ്ണിന്റെ യാഗാഗ്നിയിൽ നി-
ന്നുയരുന്ന നാളങ്ങൾ,
വൃക്ഷങ്ങൾ;
ചിതറുന്ന സ്ഫുലിംഗങ്ങൾ,
പുഷ്പങ്ങൾ.
*
 
 
പകൽവെളിച്ചം മായുമ്പോൾ
മാനത്തിന്നൂഴമാവുന്നു,
നക്ഷത്രരുദ്രാക്ഷമെണ്ണി
സൂര്യനെ ധ്യാനിക്കാൻ.
*
 
 
നമ്മുടെ ചിന്തകളെന്തേ,
ഭാവിക്കനികളിൽ പിടിച്ചുതൂങ്ങാൻ?
ചില്ലകളിൽ പൂക്കൾ പോരേ,
ഹൃദയങ്ങൾക്കാഹ്ളാദിക്കാൻ?
*
 
 
വാക്കുകൾ പൂക്കൾ,
ചുറ്റിനുമിലകൾ
മൗനത്തിന്നടരുകൾ.
*
 
 
പകലിന്റെ പാപങ്ങളെപ്പൊറുത്തു
സന്ധ്യയെങ്കിൽ
ശാന്തിയാവഴി വന്നുവെന്നുമാകും.
*
 
 
ഒടുവിൽ ചെന്നെത്തുമിടമല്ല
എന്റെ തീർത്ഥയാത്രയ്ക്കുന്നം;
വഴിവക്കിലെ കോവിലുകളിലാ-
ണെന്റെ ചിന്തകൾക്കു നോട്ടം.
*
 
 
എത്ര ചുറ്റി നൃത്തം വച്ചിട്ടും
വൃത്തത്തിനു കാണാനാവുന്നില്ല
സ്വന്തം നിശ്ചലമദ്ധ്യം.
*
 
 
രാത്രിയിലെ നക്ഷത്രങ്ങൾക്ക്
എന്റെ സന്ധ്യാദീപത്തിന്റെ
നമസ്കാരങ്ങൾ.
*
 
 
നിന്റെ ജനാലയ്ക്കൽക്കണ്ടു ഞാൻ
നിന്റെ വിളക്കിന്റെ നിശ്ചലനാളം;
ദീർഘരാവിന്റെ വീണയിൽ
അതു മീട്ടുന്നതേതു രാഗം?
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikiquote.org/wiki/രബീന്ദ്രനാഥ്_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്