സാഫോ - പൌരാണികഗ്രീസിലെ ഭാവഗായിക. ജനനം ക്രി.മു.610 ലെസ്ബോസ് ദ്വീപിൽ , മരണം ക്രി.മു. 570.


വെറും നിശ്വാസങ്ങളെങ്കിലും

അനശ്വരങ്ങളവ,

എന്റെ ഹിതാനുവർത്തികൾ,

എന്റെ വാക്കുകൾ
.

1

ഉയർന്നിട്ടാകട്ടെ പന്തൽ,

പണിക്കാരേ!

ആരിലുമുയരമുള്ളവൻ,

വരാനുള്ളവൻ,

വരൻ!


2


സ്വപ്നത്തിലെന്റെ കവിളുരുമ്മിയല്ലോ

ഒരു പട്ടുതൂവാലയുടെ മടക്കുകൾ:

ദൂരേ, ദൂരേ നിന്നും

എനിക്കു കിട്ടിയ കാതരോപഹാരം.


3


മൃദുലേ,യകലെനിന്നു

നോക്കിനിന്നു ഞാൻ നിന്നെ,

പാടിയും പൂവു നുള്ളിയും

പൂക്കളിൽ വ്യാപരിക്കുന്ന നിന്നെ.

പൊന്നിലും പൊന്നാണു

നിന്റെ മുടിയിഴകൾ,

നിന്റെ ഗാനത്തിനെതിരല്ല

കിന്നരത്തിന്റെ സ്വരവും.


4


ഈ തറിയിലിനി നെയ്യുക വയ്യമ്മേ.

അവനോടുള്ള പ്രേമമെന്റെ കണ്ണു മൂടുമ്പോൾ

കാണുന്നില്ല ഞാനൂടും പാവും.


5


യൗവനമേ, യൗവനമേ,

എന്നെ വിട്ടെങ്ങു പോയി നീ?

ഒരുനാളു,മൊരുനാളുമിനി

എന്നിലേക്കു മടങ്ങില്ല നീ.


6


മാനമിറങ്ങി വരുന്നു കാമൻ,

ചെമ്പട്ടിന്റെ കഞ്ചുകമൂരിയെറിഞ്ഞും...


7


ആപ്പിൾമരത്തിന്നുയരച്ചില്ലയിൽ

വിളഞ്ഞു തുടുത്തൊരാപ്പിൾപ്പഴം-

കാണാതെപോയതോ?

അല്ല, കൈയെത്താതെപോയത്.


8


മാനത്തു വെള്ളി വിതറി

മോഹനചന്ദ്രനെത്തുമ്പോൾ

നാണിച്ചു കണ്ണുപൊത്തുന്നു

നക്ഷത്രങ്ങൾ.


9


വെറും നിശ്വാസങ്ങളെങ്കിലും

അനശ്വരങ്ങളവ,

എന്റെ ഹിതാനുവർത്തികൾ,

എന്റെ വാക്കുകൾ.


10


എന്റെയുടലിന്റെ കെട്ടഴിയുന്നു

പ്രണയത്തിന്റെ വിഷം തീണ്ടിയതിൽപ്പിന്നെ.


11


പ്രണയമെന്റെ ഹൃദയമിളക്കി

മലകളിലോക്കുമരങ്ങളെ

കാറ്റു പിടിച്ചുലയ്ക്കുമ്പോലെ.


12


എന്നെ നേരെ നോക്കൂ, പ്രിയനേ!

ഞാനറിയട്ടെ,

നിന്റെ കണ്ണുകളുടെ ചാരുത!

പുറം കണ്ണികൾ തിരുത്തുക

 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:


"https://ml.wikiquote.org/w/index.php?title=സാഫോ&oldid=21025" എന്ന താളിൽനിന്ന് ശേഖരിച്ചത്